ജാലകം

ജാലകം
ശിവം സര്‍വം ഭാവനാമയം പരിണാമഭരിതം സുന്ദരം

2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

മതം, ഭീകരവാദം, ഭാരതത്തിന്റെ ഭാവി


(സ്വാന്ത്ര്യ ദിനത്തോടനുബന്ധിച്ചു പാരിപ്പള്ളി ഗണേഷ് സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)
1. ഒരു സവിശേഷ മനുഷ്യസമൂഹം പൊതുവായി അനുഷ്ഠിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും നിര്‍ണ്ണയിക്കുന്നതാണ് അവരുടെ മതം. പൊതുവായ ദൈവം/ പ്രപഞ്ച വീക്ഷണം/ അനിഷേധ്യനായ ആചാര്യന്‍ ഇവയാണ് മതത്തെ പ്രബലമാക്കുന്ന ഘടകങ്ങള്‍. 2. നിരപരാധികളായ പൊതുജനങ്ങളെ മുറിവേല്പ്പിച്ചും അപായപ്പെടുത്തിയും കൊന്നും ഭയം പടര്‍ത്തി അധികാരത്തെയും പൊതുബോധത്തെയും വരുതിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനമാണ് ഭീകരവാദം. 3. സ്വതന്ത്ര ഭാരതം വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിച്ച് മതേതരത്വം, സോഷ്യലിസം എന്നീ സാമൂഹിക സങ്കല്പങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന പൌരസമൂഹത്തിന്റെ കര്‍ത്തവ്യമാണ് ഭാരതത്തിന്റെ ഭാവി എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. 4.ഹിന്ദു മതം, ഇസ്ലാം മതം, ക്രിസ്ത്യന്‍ മതം ഇവയാണ് ഭാരതത്തിലെ പ്രബലമായ മതങ്ങള്‍.

സത്യത്തില്‍ ഹിന്ദുമതം എന്നൊന്നില്ല. എബ്രഹാമിക് മതങ്ങള്‍ അവരില്‍ പെടാത്ത ഭാരതീയരെ തിരിച്ചറിയാന്‍ ഉദ്ദേശിച്ചു രൂപീകരിച്ച സംജ്ഞ ചരിത്രപരമായ സവിശേഷതകള്‍ കൊണ്ട് ഹിന്ദുമതം എന്നു വ്യാജമായി രൂപാന്തരം പ്രാപിച്ചതാണ്. മതബോധം ഹിന്ദുവിന്റെ സഹജഗുണമല്ല.അത് വൈദേശിക മതങ്ങളില്‍ നിന്നു കടംകൊണ്ടതാണ്. ഇവിടേക്കുവന്ന ക്രിസ്ത്യന്‍- ഇസ്ലാം മതങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അനുയായികളെ അധികാരികള്‍ സംഭാവന ചെയ്യുകയായിരുന്നു. പിന്നീട് അധിനിവേശത്തിലൂടെ മതപ്രചരണം നടന്നു. തുടര്‍ന്ന് അവര്‍ണ്ണര്‍ മേലാളന്മാരുടെ ക്രൂരതകളില്‍നിന്നു രക്ഷനേടാന്‍ മതം മാറി. പക്ഷെ സവര്‍ണ്ണര്‍ക്ക് അതില്‍ എതിര്‍പ്പില്ലായിരുന്നു. മാത്രമല്ല, അങ്ങനെ പോയവര്‍ക്ക് ആയിത്താചരണത്തില്‍ ഇളവും കിട്ടി.. അതേസമയം മനുഷ്യരാകുവാന്‍ വേണ്ടി മതപരിവര്‍ത്തനം നടത്തിയ അവര്‍ണ്ണര്‍ക്ക് പുതുമതങ്ങളില്‍ അവര്‍ സ്വപ്നം കണ്ട സ്ഥാനം ലഭിച്ചില്ല. ജാതിവ്യവസ്ഥ അതിലേക്കും പടര്‍ന്നു. ഗോത്രശുദ്ധി ജാതിയടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെട്ടതുകൊണ്ട് മതവികാരമെന്ന പൈശാചികത്വം ഇവിടെ അന്യമായിരുന്നു. അതു പക്ഷെ, സെമിറ്റിക് മതങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തു. അതു കഴിഞ്ഞ് പുതിയ വ്യവസ്ഥിതിയില്‍ ആളെണ്ണത്തിനു വിലയുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അധികാരം നഷ്ട്ടപ്പെട്ട സവര്‍ണവര്‍ഗ്ഗം സെമിറ്റിക് മതങ്ങളില്‍നിന്നു മതവികാരം കട്ടെടുത്തു. അതോടെ ഭാരതസംസ്കാരത്തിലെ ബഹുസ്വരതയെന്ന ശക്തി നമുക്ക് നഷ്ടമാവുകയും ജാതിവ്യവസ്ഥയെന്ന അര്‍ബുദം നിലനില്‍ക്കുകയും ചെയ്തു.

വര്‍ത്തമാനകാല മാനവികത നമ്മോടാവശ്യപ്പെടുന്നത് സമ്പൂര്‍ണമായ ജനാധിപത്യമാണ്. സാമൂഹികമായ നീതിയും ചിന്താപരമായ സ്വാതന്ത്ര്യവും പുതിയ മനുഷ്യന്റെ അവകാശമാണ്. നിര്‍ഭാഗ്യവശാല്‍ നിലനില്‍ക്കുന്ന മതങ്ങള്‍ ജനാധിപത്യത്തിന്റെ പ്രവാചകരല്ല. വ്യാഖ്യാനങ്ങള്‍ കൊണ്ട് മറയിടാന്‍ ശ്രമിച്ചാലും മതങ്ങളുടെ വംശാഭിമാനവും യജമാനത്വവും വിഭ്രംജിച്ചു നില്‍ക്കുന്നു. വംശീയതയുടെ രക്തശുദ്ധിയില്‍ അഭിരമിച്ചിരുന്നവര്‍ അപരനെ ആട്ടിപ്പയിച്ചപ്പോള്‍ മറ്റുള്ളവര്‍ വാള്‍ത്തലകൊണ്ട്  വെട്ടിവീഴ്ത്തി സാമ്രാജ്യങ്ങള്‍ വലുതാക്കി. ചരിത്രത്തിലെ ഏറ്റവും ഭീകരമായ നിമിഷങ്ങളാണ് മതങ്ങള്‍ ഇങ്ങനെ ലോകത്തിനു സംഭാവന ചെയ്തത്. രൂപഭാവങ്ങള്‍ മാറിയെങ്കിലും ഈ വെറി ഇന്നും തുടരുന്നു. മതഭീകരവാദത്തിന്റെ വേരുകള്‍ ഇവിടെനിന്നാണ് കണ്ടെടുക്കേണ്ടത്. ഇന്നും മതം യുദ്ധഭീഷണി നിലനിര്‍ത്തുന്നു. വിശ്വാസികളെ ഒന്നിച്ചു നിര്‍ത്തുവാനുള്ള തന്ത്രം. അതിനായി വ്യാജമായ പ്രതിയോഗികളെ അതു നിര്‍മ്മിച്ചുകൊണ്ടെയിരിക്കും. മതത്തിനു വേണ്ടി മരിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗവും സ്വര്‍ഗത്തില്‍ സകല സുഖഭോഗങ്ങളും വാഗ്ദാനം ചെയ്യും. ശൈശവം മുതല്‍ ചെറുതായി തിന്നു നിറഞ്ഞ വിഷമാണ് മതം. അതു മനുഷ്യവര്‍ഗത്തിന് ആന്ധ്യം മാത്രം നല്‍കിയിരിക്കുന്നു. ദൈവവുമായി ഇന്നതിനൊരു ബന്ധവുമില്ല. മതം ഇന്ന് രോഗം ബാധിച്ച നമ്മുടെ ഒരു അവയവമാണ്.

ഭാരതത്തിന്റെ ബഹുസ്വര പരിസരത്തില്‍ മതങ്ങളുടെ പ്രസക്തിയെന്താണ്‌? പൊതുവേ മതസൌഹാര്‍ദ്ദം മതേതരത്വത്തിലേക്കുള്ള പാതയായാണ് പലരും കാണുന്നത്. പക്ഷെ അതൊരു വ്യാജ സങ്കല്‍പ്പമാണ്. സമൂഹ വഞ്ചനയില്‍ ആത്മവഞ്ചന കലര്‍ത്തിയ കലാപരിപാടി. സ്വന്തം മതമാണ്‌ ലോകത്തിലെ ഏറ്റവും സമ്പൂര്‍ണമായ മതമെന്നു കരുതുന്നയള്‍ക്ക് മറ്റു മതങ്ങളോടുള്ള സമീപനമെന്തായിരിക്കും? എല്ലാ മതവിശ്വാസിയും 99 % യുക്തിവാദിയാണെന്ന് പറയാറുണ്ട്- സ്വന്തം മതം ഒഴിച്ചുള്ളവയില്‍. എത്ര പേര്‍ക്ക് സര്‍വമതസാരവും ഏകമാണെന്നു പറയാനൊക്കും? ഏതു ദൈവമാണ് ശരി? തന്റെ ദൈവമോ? അതോ അന്യന്റെ ദൈവമോ? എല്ലാ ദൈവവും ഒന്നാണെങ്കില്‍ പിന്നെ എന്തിനു പല മതങ്ങള്‍? മനസ്സില്‍ മതസൌഹാര്‍ദ്ദം ആരംഭിക്കുന്നിടത്ത് മതം മരിക്കാന്‍ തുടങ്ങുന്നു. പക്ഷെ എത്രപേര്‍ക്ക് അതനുവദിക്കാന്‍ കഴിയും? ഭാരതം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണെന്നു കരുതൂ. എല്ലാപേര്‍ക്കും രക്ഷപെടണമെങ്കില്‍ അടിയന്തിരമായി ഒറ്റ മാര്‍ഗം മാത്രം. ഓരോരുത്തരും സ്വന്തം ഭാണ്ഡത്തിലെ ഭാരം പകുതിയായി കുറയ്ക്കുക. നിങ്ങളുടെ മാറാപ്പില്‍ രണ്ടേ രണ്ടു സാധനങ്ങള്‍. ഒന്ന് മതം. മറ്റൊന്ന് ദൈവം. ഒരെണ്ണം ഉപേക്ഷിക്കണം. നിങ്ങള്‍ ഏത് ഉപേക്ഷിക്കും? നിങ്ങള്‍ എങ്ങനെയനെന്നറിയില്ല. പലരും മതത്തിനു വേണ്ടി മരിക്കാനും തയ്യാറായി നില്‍ക്കുന്നു. ഇത്തരം മതബോധത്തെ നിലനിര്‍ത്തി ഭീകരവാദത്തെ ഇല്ലാതാക്കാമെന്നു കരുതുന്നത് മൂന്നു നേരം ബീഫ് കഴിച്ചു കൊളസ്ട്രോള്‍ കുറയ്ക്കാമെന്ന് കരുതുന്നതുപോലെയാണ്.

മതത്തെ സാമൂഹികമായ ഇടങ്ങളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കഴിയണം. ബഹുസ്വര സമൂഹത്തില്‍ മതം ഒന്നിന്റെയും അളവുകോലാകരുത് . ജനനം, വിദ്യാഭ്യാസം, വിവാഹം, തെരെഞ്ഞെടുപ്പ്, സ്വയംസഹായ സംഘങ്ങള്‍, രക്തദാനം, രാഷ്ട്രീയം, സംവരണം ഇവയൊന്നിലും മതത്തിനു സ്ഥാനമുണ്ടാകരുത്. വ്യാജമായ രക്തശുദ്ധിയിലാണ് ഇന്ന് മതം പിടിച്ചുനില്‍ക്കുന്നത്. മതേതരമായ വിവാഹങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. എല്ലാക്കാലത്തേക്കുമായി ഉണ്ടായി എന്നു കരുതുന്ന മതഗ്രന്ഥങ്ങള്‍ നിഷ്പക്ഷ വായനയില്‍ തമാശ സൃഷ്ട്ടിക്കും. അതു പുതിയ ജനാധിപത്യ പരിസരത്തിനും ശാസ്ത്രബോധത്തിനും അനുസൃതമായി തിരുത്തി എഴുതണം.ആനയെ ചേനയാക്കുന്ന വ്യാഖ്യാനങ്ങള്‍ പാപമാണ്.

പുരുഷന്റെ പൂര്‍ണതയാണ് ലോകാവസാനമെന്നു ഇന്നാരും പറയില്ല. പക്ഷെ മതഗ്രന്ഥങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അതു പറഞ്ഞു വച്ചിട്ടുണ്ട്. സ്ത്രീ മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹയാണ്. അടിമയെന്നോ അധസ്ഥിതനെന്നോ ഉള്ള ചിന്തകള്‍ പോലും മുറിച്ചു മാറ്റണം. നീതിപൂര്‍വമായ വിതരണവും ചൂഷണ വിമുക്തമായ സാമ്പത്തിക ഘടനയും വേണം. ആദിവാസികള്‍, പ്രാചീന ഗോത്രങ്ങള്‍,സ്വവര്‍ഗ രതിക്കാര്‍ തുടങ്ങി സ്വത്ത്വ പ്രതിസന്ധി നേരിടുന്ന ഏതു വിഭാഗത്തിനും സ്വയം നിര്‍ണയാധികാരം വരണം. സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങളും പരിസ്ഥിതി ബോധവും പുലരണം. ചിന്താപരമായ സര്‍വതന്ത്ര സ്വാതന്ത്ര്യം മനുഷ്യന്റെ അവകാശമാകണം. ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അവര്‍ അച്ഛനമ്മമാരുടെ അടിമകളല്ല.  . പ്രായപൂര്‍ത്തിയാകുംവരെ അവരില്‍ നിര്‍ബന്ധിത മതബോധം കുത്തിവയ്ക്കരുത്... ഇങ്ങനെ നാടിന്റെ ജനാധിപത്യ ഭാവിയെ ബാധിക്കുന്ന ഒട്ടനവധി സമസ്യകള്‍ക്കുത്തരം മതത്തിന്റെ ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മതബോധം ഉയരുന്നതിനനുസരിച്ച് ചിന്തകള്‍ തീവ്രമാകും. മതതീവ്രതയുടെ സഹജ രൂപമാണ്‌ ഭീകരത. ജനാധിപത്യ സാക്ഷരത കൊണ്ട് ചിന്തിച്ചാല്‍ മതത്തിന്റെ ഭീകരത അതിന്റെ ഓരോ അണുവിലും ദര്‍ശനീയമാണ്.

പക്ഷെ, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭൈമീ കാമുകാരായ രാഷ്ട്രീയക്കാര്‍ മതത്തെ സുഖിപ്പിക്കുന്നതില്‍ മത്സരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങളെക്കുറിച്ചു പറയേണ്ടിവരുമ്പോള്‍ അവരിപ്പോഴും ചാത്തന്‍, മാടന്‍ , മറുത തുടങ്ങിയ വംശനാശം വന്ന ജീവികളെക്കുറിച്ചുമാത്രമേ പറയൂ. മതത്തിന്റെ സംഘടിതശക്തി സംഭാവന നല്‍കുന്ന ട്രോജന്‍ കുതിരയെ അവര്‍ പ്രണയിക്കുന്നു. അതിനൊപ്പം ഫ്രീയായിക്കിട്ടുന്ന ഭീകരവാദം കൊഴുത്തുതടിച്ചു പുറത്തിറങ്ങുമ്പോള്‍ വാപൊളിച്ചുനിന്നു ബുദ്ധിമാന്ദ്യം കളിക്കുകയുംചെയ്യുന്നു. നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനതയ്ക്ക് എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമോ എന്നു പരിശോധിച്ചുവേണം ചെയ്യുവാനെന്ന ഗാന്ധിജിയുടെ ഒറ്റ വാചകം പുതിയ കാലത്തിന്റെ ബൃഹത്തായ വേദപുസ്തകമാണ്. മതം കൊണ്ട് ഇന്ന് ഈ വിഭാഗത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ? ദൈവമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ ആ ദൈവത്തെ മതത്തില്‍ നിന്നു മോചിപ്പിക്കുക. നമുക്ക് നമ്മുടെ ദൈവം എന്നു പറയുന്ന ഒരാള്‍ നിങ്ങളുടെ സഹോദരനെ ശത്രുവായിക്കാണാന്‍ പ്രേരിപ്പിക്കുകയാണ്. മാനവികതക്കു നേരെയുള്ള ഭീകരവാദമാണത്. നിങ്ങളുടെ മതം നിങ്ങളുടെ മാത്രം ശരിയാണെന്ന സത്യവും ആ സത്യത്തില്‍ ഉറച്ചുനില്‍ക്കുവനുള്ള അവകാശവും മതമേധാവികള്‍ക്ക് വിട്ടുകൊടുക്കരുത്. സ്വന്തം ഹൃദയം പ്രപഞ്ചത്തോളം തുറന്നുപിടിക്കാനുള്ള അവസരവും സ്വന്തം ജീവിതം കൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യരോടു സാഹോദര്യം പ്രഖ്യാപിക്കുവാനുള്ള സൌഭാഗ്യവും നഷ്ടപ്പെടുത്തരുത്. ആധുനികമായ തിരിച്ചറിവുകള്‍ സ്വായത്വമാക്കാന്‍ കഴിയുന്ന മതത്തിനു മാത്രമേ നാളത്തെ ജനതയുടെ പരിഗണയ്ക്ക് കൂടി അര്‍ഹതയുള്ളൂ.

മതേതരമായ പൊതുയിടങ്ങള്‍ വ്യാപകമാക്കിക്കൊണ്ടു മാത്രമേ മതവികാരമെന്ന വിഷത്തെയും മതഭീകരതയെന്ന സര്‍പ്പത്തേയും ഇല്ലാതാക്കാന്‍ കഴിയൂ. ഓരോരുത്തരും തങ്ങള്‍ ജനിച്ചുവളര്‍ന്ന മതത്തിനുള്ളിലെ അന്ധതകള്‍ക്കുനേരെ പ്രകാശം ചൊരിയണം. എല്ലാ മതഗ്രന്ഥങ്ങളും നിരന്തരമായ ചര്‍ച്ചയ്ക്കു വിഷയമാക്കണം. അവയില്‍ നിന്നു ജനാധിപത്യ ഭാരതത്തിനു ഹിതകരമായ പ്രബോധനങ്ങള്‍ മാത്രം സ്വീകരിക്കുകയും പഴകിപ്പോയവ കാലഹരണപ്പെട്ടതെന്ന കുറിപ്പോടെ എഴുതിമാറ്റുകയും ചെയ്യണം. ഭീകരവാദത്തിനു മതമില്ല തുടങ്ങിയ ഞാണിന്മേല്‍ക്കാളികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. മതം ആറ്റംബോംബിനെക്കള്‍ അപകടം പിടിച്ച ഒരു യാഥാര്‍ത്ഥമായിക്കണ്ട് ആറ്റംബോംബിനു കൊടുക്കുന്ന എല്ലാ പരിഗണനയും ജാഗ്രതയും ആ ഭീകര യാഥാര്‍ത്ഥ്യത്തിനു നല്‍കണം. ഈ ഒറ്റ വഴിയല്ലാതെ ഭാരതത്തിന്റെ ഭാവി കൈവരുത്തുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടെന്നു എനിയ്ക്കു തോന്നുന്നില്ല.

10 അഭിപ്രായങ്ങൾ:

  1. പ്രസംഗം വായിച്ചു. വളരെ നന്നായി. താങ്കള്‍ പാരിപ്പള്ളിക്കാരനാണോ?

    മറുപടിഇല്ലാതാക്കൂ
  2. അതെ. ബ്ലോഗ്‌ വായിച്ചതിനും കുറിപ്പ് എഴുതിയതിനും നന്ദി. താങ്കളുടെ യാത്രയില്‍ എല്ലാ ഭാവുകങ്ങളും .

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങളുടെയും എന്റെയും മത/ദൈവ വിശ്വാസങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ വ്യത്യസ്തമാണ്. വ്യതസ്തമാണ് എന്ന് മാത്രമല്ല, രണ്ടു ദ്രുവങ്ങളില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് എന്റെ വിശ്വാസത്തെ ഞാനോ, താങ്കളുടെ കാഴ്ച്ചപാടിനെ താങ്കളോ തിരുത്താന്‍ തയാറാവാത്തിടത്തോളം നമുക്ക്‌ ഈ ചര്‍ച്ചയില്‍ ഒരു യോജിപ്പിന്റെ സ്വരത്തില്‍ എത്താന്‍ കഴിയണം എന്നില്ല.
    അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് വെറും ഒരു സമയം പാഴാക്കല്‍ ആയി മാറുമോ എന്ന് ഞാന്‍ സംശയിക്കപ്പെടുന്നു....

    ഇതൊക്കെ ആണെങ്കിലും നമ്മള്‍ തമ്മില്‍ ഒരു കാര്യത്തില്‍ ഐക്യം ഉണ്ട് എന്ന വസ്തുതയും പറയാതെ വയ്യ. ഭീകരവാദം ഏതു തരത്തിലായാലും അത് എതിര്‍ക്കപ്പെടണം,സമൂഹത്തില്‍ സമാധാനം ഉണ്ടാവണം എന്നീ വിഷയങ്ങളില്‍ നമ്മള്‍ ഒരേ കാഴ്ചപാട് ഉള്ളവരാണ്. ഇത് തന്നെയാണ് നമ്മുടെ നാടിന്റെ മുദ്രാവാക്യം ആയ "നാനാത്വത്തില്‍ ഏകത്വം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
    അതെ അത് തന്നെയാണ് വേണ്ടത്... ഒരു ഏക സിവില്‍ കോഡോ, മതം ഇല്ലാത്ത മതെതരത്വമോ ഒന്നും അല്ല നമ്മുടെ നാട്ടില്‍ വേണ്ടത്. ഈ മത,വിശ്വാസ വൈരുധ്യങ്ങള്‍ പുലര്‍ത്തുമ്പോഴും നാം എല്ലാം ഭാരതീയരാണ്, പരസ്പരം കലഹിച്ച് നശിപ്പിക്കനുല്ലതല്ല നമ്മുടെ ജീവിതം, സ്നേഹമാണ് പ്രധാനം എന്നീ ചിന്തകള്‍ നമ്മുടെ ഹൃദയത്തില്‍ കൊത്തി വെക്കാന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്നഗള്‍ക്കും അതിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു....

    സ്നേഹത്തോടെ.....

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ അബ്സര്‍, "സര്‍വമതസാരവുമേകം" എന്നു വിശ്വസിച്ചിരുന്ന ആളുകള്‍ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന മനോഹരമായ സംജ്ഞയാണ് മത സൗഹൃദം എന്നത്. അവര്‍ക്ക് സ്നേഹമായിരുന്നു ദൈവം. ഇന്ന് മത സൗഹൃദം എന്ന വാക്ക് മറ്റു പലതുംപോലെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. 'പരോപകാരം' പോലെ. ഒരു വെള്ളപ്പൊക്കക്കാലത്ത് അരിയും തുണിയും വിതരണം ചെയ്തിട്ട് നല്ല സര്‍ട്ടിഫിക്കറ്റിനായി മഹാത്മാ ഗാന്ധിയെ സമീപിച്ച ആര്‍. എസ്.എസ്. പ്രവര്‍ത്തകരോട് അത് സമ്മതിച്ചു കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് മതവാദികള്‍ അവരുടെ ഹിഡന്‍ അജണ്ട കുത്തിനിറയ്ക്കുവാനുള്ള ചാക്കായി മത സൗഹൃദം എന്ന വാക്കിനെ കാണുമ്പോള്‍ നമ്മളും ഇത് തന്നെ ചെയ്യണം. സമ്മതിച്ചു കൊടുക്കരുത്.
    ആദ്യമായി മത സൗഹൃദം എന്ന വാക്ക് പരിശോധിക്കാം. പ്രചരണാത്മകമായ മതങ്ങള്‍ തമ്മില്‍ ഒരു സൌഹൃദവും നിലനില്‍ക്കില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക്പോലും അറിയാം. പിന്നുള്ളത് മത വിശ്വാസികള്‍ തമ്മിലുള്ള സൌഹൃദമാണ്.
    മനുഷ്യര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ അടിസ്ഥാനം മതമാണോ? സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും അംഗീകാരവുമാണ്. ഒരു തികഞ്ഞ മതവിശ്വസിക്ക് അന്യ മതക്കാരനെ അംഗീകരിക്കുവാന്‍ കഴിയുമോ? സ്വന്തം ദൈവത്തിലും ആ ദൈവം റിസര്‍വ് ചെയ്തിരിക്കുന്ന സ്വര്‍ഗത്തിലും വിശ്വസിക്കുന്ന, ആ സ്വര്‍ഗത്തിലേക്ക് ആളെ കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസി ഏതു തരം സൌഹൃദത്തെ കുറിച്ചാണ് പറയുന്നത്? അയാള്‍ കൂട്ടുകാരനോട് ആ വലിയ രഹസ്യം പറയുമോ പറയാതിരിക്കുമോ? പറഞ്ഞാല്‍ പിന്നെ എന്ത് മതസൌഹൃദം! പറഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് വിശ്വാസം! എന്ത് സൗഹൃദം! അതുകൊണ്ടാണ് പറയുന്നത് ഒരു തികഞ്ഞ മതവിശ്വസിക്ക് മതസൌഹൃദം പുലര്‍ത്താന്‍ കഴിയില്ല എന്ന്. ഇതിനര്‍ത്ഥം മത വിശ്വാസം കളഞ്ഞേ ഒരാള്‍ക്ക്‌ മനുഷ്യരെ സ്നേഹിക്കാന്‍ കഴിയൂ എന്നല്ല.മതവിരുദ്ധര്‍ അതിനു ശ്രമിക്കുന്നു എന്നു പറഞ്ഞാണ് മതവാദികള്‍ പാവപ്പെട്ട മതവിശ്വാസികളെ പേടിപ്പിക്കുന്നത്‌. മതത്തിനതീതമായാണ് മനുഷ്യര്‍ സ്നേഹിക്കുന്നതും. സൗഹൃദം പുലര്‍ത്തുന്നതും എന്നതല്ലേ സത്യം?. മനുഷ്യത്വത്തിന് മുകളില്‍ മതം വരുമ്പോഴാണ് മനുഷ്യന്‍ മൃഗതുല്യനായി മാറുന്നത്. ഉദാഹരണം മാറാട്. മതം കടന്നു വന്നപ്പോള്‍ അവരുടെ മനുഷ്യത്വം പോയി.
    ഇന്ന് പലരും മതസൌഹൃദ വാചകമടിയില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ മതവാദം ഒളിച്ചു കടത്താനാണ്. എല്ലാ മതത്തിലും നന്മകള്‍ ഉണ്ടെന്നു അവയെല്ലാം പഠിച്ച മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. മറ്റു മതങ്ങളില്‍ തിന്മകളുണ്ടെന്നു മത പണ്ഡിതന്മാരും പറയുന്നു. എല്ലാ മതത്തിലെയും നന്മകള്‍ മാത്രം എടുക്കുകയും തിന്മകളെ ഉപേക്ഷിക്കുകയുമാണ് മാനവികതയില്‍ വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍ ചെയ്തു പോരുന്നത്. എന്നാല്‍ മതവാദികള്‍ മറ്റു മതത്തിലെ തിന്മകള്‍ കൊട്ടിഘോഷിച്ചു നടക്കുന്നു. ആ മാനവിക മുഖം ഉപയോഗിച്ച് ചിലത് ഒളിച്ചു കടത്തുകയും ചെയ്യുന്നു.മതവിമര്‍ശനം നടത്തുന്ന നാസ്തികരുടെ ഉദ്ദേശശുദ്ധി ഇവര്‍ക്കില്ല. ഭഗത് സിങ്ങും പ്രജ്ഞ സിങ്ങും തമ്മിലുള്ള വ്യത്യാസം ഇവിടെയുണ്ട്. രണ്ടുപേരും കൊല നടത്തി: രണ്ടു ഇന്ഗിതങ്ങളോടെ.

    മറുപടിഇല്ലാതാക്കൂ
  5. "സര്‍വമതസാരവുമേകം" എന്നു വിശ്വസിച്ചിരുന്ന ആളുകള്‍ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന മനോഹരമായ സംജ്ഞയാണ് മത സൗഹൃദം എന്നത്. അവര്‍ക്ക് സ്നേഹമായിരുന്നു ദൈവം. ഇന്ന് മത സൗഹൃദം എന്ന വാക്ക് മറ്റു പലതുംപോലെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. 'പരോപകാരം' പോലെ. ഒരു വെള്ളപ്പൊക്കക്കാലത്ത് അരിയും തുണിയും വിതരണം ചെയ്തിട്ട് നല്ല സര്‍ട്ടിഫിക്കറ്റിനായി മഹാത്മാ ഗാന്ധിയെ സമീപിച്ച ആര്‍. എസ്.എസ്. പ്രവര്‍ത്തകരോട് അത് സമ്മതിച്ചു കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് മതവാദികള്‍ അവരുടെ ഹിഡന്‍ അജണ്ട കുത്തിനിറയ്ക്കുവാനുള്ള ചാക്കായി മത സൗഹൃദം എന്ന വാക്കിനെ കാണുമ്പോള്‍ നമ്മളും ഇത് തന്നെ ചെയ്യണം. സമ്മതിച്ചു കൊടുക്കരുത്.
    ആദ്യമായി മത സൗഹൃദം എന്ന വാക്ക് പരിശോധിക്കാം. പ്രചരണാത്മകമായ മതങ്ങള്‍ തമ്മില്‍ ഒരു സൌഹൃദവും നിലനില്‍ക്കില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക്പോലും അറിയാം. പിന്നുള്ളത് മത വിശ്വാസികള്‍ തമ്മിലുള്ള സൌഹൃദമാണ്.
    മനുഷ്യര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ അടിസ്ഥാനം മതമാണോ? സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും അംഗീകാരവുമാണ്. ഒരു തികഞ്ഞ മതവിശ്വസിക്ക് അന്യ മതക്കാരനെ അംഗീകരിക്കുവാന്‍ കഴിയുമോ? സ്വന്തം ദൈവത്തിലും ആ ദൈവം റിസര്‍വ് ചെയ്തിരിക്കുന്ന സ്വര്‍ഗത്തിലും വിശ്വസിക്കുന്ന, ആ സ്വര്‍ഗത്തിലേക്ക് ആളെ കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസി ഏതു തരം സൌഹൃദത്തെ കുറിച്ചാണ് പറയുന്നത്? അയാള്‍ കൂട്ടുകാരനോട് ആ വലിയ രഹസ്യം പറയുമോ പറയാതിരിക്കുമോ? പറഞ്ഞാല്‍ പിന്നെ എന്ത് മതസൌഹൃദം! പറഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് വിശ്വാസം! എന്ത് സൗഹൃദം! അതുകൊണ്ടാണ് പറയുന്നത് ഒരു തികഞ്ഞ മതവിശ്വസിക്ക് മതസൌഹൃദം പുലര്‍ത്താന്‍ കഴിയില്ല എന്ന്. ഇതിനര്‍ത്ഥം മത വിശ്വാസം കളഞ്ഞേ ഒരാള്‍ക്ക്‌ മനുഷ്യരെ സ്നേഹിക്കാന്‍ കഴിയൂ എന്നല്ല.മതവിരുദ്ധര്‍ അതിനു ശ്രമിക്കുന്നു എന്നു പറഞ്ഞാണ് മതവാദികള്‍ പാവപ്പെട്ട മതവിശ്വാസികളെ പേടിപ്പിക്കുന്നത്‌. മതത്തിനതീതമായാണ് മനുഷ്യര്‍ സ്നേഹിക്കുന്നതും. സൗഹൃദം പുലര്‍ത്തുന്നതും എന്നതല്ലേ സത്യം?. മനുഷ്യത്വത്തിന് മുകളില്‍ മതം വരുമ്പോഴാണ് മനുഷ്യന്‍ മൃഗതുല്യനായി മാറുന്നത്. ഉദാഹരണം മാറാട്. മതം കടന്നു വന്നപ്പോള്‍ അവരുടെ മനുഷ്യത്വം പോയി.

    മറുപടിഇല്ലാതാക്കൂ
  6. ഇന്ന് പലരും മതസൌഹൃദ വാചകമടിയില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ മതവാദം ഒളിച്ചു കടത്താനാണ്. എല്ലാ മതത്തിലും നന്മകള്‍ ഉണ്ടെന്നു അവയെല്ലാം പഠിച്ച മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. മറ്റു മതങ്ങളില്‍ തിന്മകളുണ്ടെന്നു മത പണ്ഡിതന്മാരും പറയുന്നു. മനുഷ്യന്റെ നമയില്‍ മാനവികതവാദികള്‍ വിശ്വസിക്കുന്നു. എല്ലാ മതത്തിലെയും നന്മകള്‍ മാത്രം എടുക്കുകയും തിന്മകളെ ഉപേക്ഷിക്കുകയുമാണ് മാനവികതയില്‍ വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍ ചെയ്തു പോരുന്നത്. എന്നാല്‍ മതവാദികള്‍ മറ്റു മതത്തിലെ തിന്മകള്‍ കൊട്ടിഘോഷിച്ചു നടക്കുന്നു. ആ മാനവിക മുഖം ഉപയോഗിച്ച് ചിലത് ഒളിച്ചു കടത്തുകയും ചെയ്യുന്നു.മതവിമര്‍ശനം നടത്തുന്ന നാസ്തികരുടെ ഉദ്ദേശശുദ്ധി ഇവര്‍ക്കില്ല. ഭഗത് സിങ്ങും പ്രജ്ഞ സിങ്ങും തമ്മിലുള്ള വ്യത്യാസം ഇവിടെയുണ്ട്. രണ്ടുപേരും കൊല നടത്തി: രണ്ടു ഇന്ഗിതങ്ങളോടെ.
    ഈ ലളിതമായ കാര്യം തുറന്നു പറഞ്ഞതിന് കുറെ നാളായി ചില ബ്ലോഗുകളില്‍ നിന്നു തെറിവിളി കേള്‍ക്കുന്നു. നെറ്റില്‍ സ്ഥിര താമസക്കാരനല്ലാത്തത്‌ കൊണ്ട് രാപകല്‍ ഇരുന്നു മറുപടിയെഴുതാനും വയ്യ. മാത്രമല്ല വ്യക്തിപരമായി പേരെടുത്തു പറഞ്ഞു അവഹേളിക്കാനും ശ്രമിക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഈ പ്രതികരണമെഴുതുന്നത്‌.
    മതത്തിനുപരി ഉള്ളിലെ മനുഷ്യത്വം കൊണ്ട് നമ്മള്‍ സ്നേഹിക്കുന്നത് കൊണ്ടാണ് ഇവിടെ സൌഹൃദം പുലരുന്നത്. അത് കൊണ്ട് മാനവികതയുടെ ഉത്സവപ്പറമ്പില്‍ വന്നു മതവാദതിന്റെ പുട്ട് വില്‍ക്കാന്‍ നോക്കരുത്. മതത്തിനു മതത്തിന്റെ സ്ഥാനം. മനുഷ്യന് മനുഷ്യന്റെ സ്ഥാനം . ഇത് വക വയ്ക്കുന്നതാണ് സത്യ സന്ധത. വിയോജിപ്പുണ്ടെങ്കില്‍ നമുക്ക് മാന്യമായി ചര്‍ച്ച ചെയ്യാം. അല്ലാതുള്ള അസഹിഷ്ണുത സ്വയമായി തീര്‍ക്കുക.
    ഒരു പേജില്‍ മത സൌഹൃദത്തെ കുറിച്ചും അടുത്ത പേജില്‍ മനുഷ്യത്വതെക്കുരിച്ചും എഴുതി ഇതിനിടയിലൂടെ മതവാദത്തിന്റെ കൊമ്പു നീട്ടുന്നത്തിന്റെ ഒറിജിനല്‍ സാമ്പിളോടു കൂടി ഈ കുറിപ്പ് അവസാനിപ്പിക്കാം.
    പ്രസ്താവന കോള്‍മയിര്‍ കൊള്ളിക്കുന്നതാണ്. അമ്രുതാന്ദമായി കൊട്ടേഷന്‍ കൊടുത്ത് കുട്ടികളെ തല്ലിച്ചതാണ് വിഷയം. ആര്‍ക്കും പ്രതിഷേധിക്കാന്‍ തോന്നിക്കുന്ന സന്ദര്‍ഭം. പക്ഷെ, മത സൌഹൃദം പറയുന്ന ഒരാള്‍, അയാള്‍ ഒരു മതത്തിലെ ഉറച്ച വിശ്വാസിയായി നിന്നുകൊണ്ട് ഇങ്ങനെ പറയരുതെന്നാണ് എന്റെ അഭിപ്രായം. ( നാസ്തികര്‍ക്ക് പറയാം. മതവാദികള്‍ക്ക് പറയാം. അന്യ മതധൂഷണക്കാര്‍ക്ക് പറയാം. പക്ഷെ ഒരേ വാ കൊണ്ട് സൌഹൃദവും പ്രചാരണവും ഒരുമിച്ചു നടത്തരുത്. പറഞ്ഞാല്‍ ഇതിലേതാണ് താനെന്ന് പറയുന്നയാള്‍ ഉത്തരം നല്‍കേണ്ടിവരും. )
    അമൃതാനന്ദമയിക്കെതിരെ ഉയര്‍ന്നുവന്ന ആര്‍ജ്ജവമുള്ള രോഷ പ്രകടനങ്ങള്‍ക്കിടയില്‍ ഇതൊരു തരം വേഷംകെട്ടലായിപ്പോയി .
    1 . മത സൌഹൃദം പറയുന്നയാള്‍ മത വിമര്‍ശനം നടത്തിയാല്‍ പിന്നെന്തു സൗഹൃദം?
    2 . ആ വിമര്‍ശനങ്ങള്‍ക്കിടയിലൂടെ സ്വന്തം മത പ്രചാരണവും കൂടി നിര്‍വഹിച്ചാലോ? ആ തെളിയുന്ന കൊമ്പ് ശ്രദ്ധിക്കൂ.
    "...മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോകുന്ന പാമര ജനങ്ങളേ ....
    മനുഷ്യന് ഒരിക്കലും ദൈവം ആകാന്‍ കഴിയില്ല എന്ന സത്യം തിരിച്ചറിയുക..."
    കണ്ടോ , ഇപ്പോള്‍ അമൃതാനന്ദമയി അല്ല വിഷയം. മനുഷ്യന് ഒരിക്കലും ദൈവം ആകാന്‍ കഴിയില്ല എന്നതാണ്.
    എന്താ മനുഷ്യന് ദൈവമായാല്‍ ? നമ്മളെ ആപത്തുകാലത്ത് സഹായിച്ച ഒരാളെക്കുറിച്ച് നിങ്ങള്‍ എന്റെ ദൈവമാണ് എന്നു പറയാറില്ലേ? അങ്ങനെ പറയുന്നതു ഒരു മനുഷ്യന്റെ അവകാശമല്ലേ? അയാള്‍ പാമാരനാണെന്ന് പറയുന്ന പണ്ഡിതന്റെ തല നിറച്ചു ഫാസിസമാണ് .
    "...ദൈവം ഒരിക്കലും മനുഷ്യനാവുകയും ഇല്ല. ദൈവം ദൈവവും, മനുഷ്യന്‍ മനുഷ്യനും ആണ്...." നോക്കണേ ഇതാണ് മതസൌഹൃദത്തിന്റെ തനിനിറം. അമൃതാനന്ദമയി ആളുകളെ അടിച്ചു ചതച്ചതല്ല ഇവിടുത്തെ വിഷയമെന്ന് കണ്ടില്ലേ. മനുഷ്യന്‍ ദൈവമാകും എന്നു കരുതുന്നതാണ് പാപം. അതായതു ഇതെഴുതിയ ആളിന്റെ മതവിശ്വസമാണ് ഇവിടെ അന്യ മത സൌഹൃദത്തിനു തടസ്സമാകുന്നത്. അദ്ദേഹം വിശ്വസിക്കുന്നു ദൈവം മനുഷ്യനാവുകയോ മനുഷ്യന്‍ ദൈവാമാവുകയോ ചെയ്യില്ല എന്നു. അത് സ്വന്തമായി വിശ്വസിക്കുകയുമാ വിശ്വാസം മറ്റുള്ളവരുടെ മുകളില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു. പക്ഷെ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം ദൈവം മനുഷ്യരൂപം കൈകൊള്ളുമെന്നും മനുഷ്യന്‍ ദൈവമായി മാറുമെന്നും വിശ്വസിക്കുന്നു. ഇതിനെല്ലാമുപരി മനുഷ്യ നീ തന്നെയാണ് ദൈവമെന്നും മറ്റൊരിടത്ത് പറയുന്നു.
    ഒരു ബഹുസ്വരസമൂഹത്തില്‍ മതസൌഹൃദത്തിന്റെ ഉമ്മാക്കി കെട്ടുക വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായല്ലോ. ഇതിന്റെ ചര്‍ച്ചയില്‍ ദൈവം ദൈവവും മനുഷ്യന്‍ മനുഷ്യനുമായി മാറ്റി നിര്ത്താത്തവരെ മതവിരുദ്ധരായി കാണുന്നു. ഏതു മത വിരുദ്ധര്‍? നോക്കണേ മത സൌഹാര്‍ദ്ധതിന്റെ പോക്ക്!
    ഇതുകൊണ്ടാണ് പറഞ്ഞത് ഒരു മതേതര വാദിക്കു മാത്രമേ മത സൗഹൃദം പറയാന്‍ കഴിയൂ. അതായതു മതതെക്കാള്‍ ഉപരി മാനവികതയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌.

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ അബ്സര്‍ , താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു എഴുതിയതാണ്.
    "...നിങ്ങളുടെയും എന്റെയും മത/ദൈവ വിശ്വാസങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ വ്യത്യസ്തമാണ്. വ്യതസ്തമാണ് എന്ന് മാത്രമല്ല, രണ്ടു ദ്രുവങ്ങളില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് എന്റെ വിശ്വാസത്തെ ഞാനോ, താങ്കളുടെ കാഴ്ച്ചപാടിനെ താങ്കളോ തിരുത്താന്‍ തയാറാവാത്തിടത്തോളം നമുക്ക്‌ ഈ ചര്‍ച്ചയില്‍ ഒരു യോജിപ്പിന്റെ സ്വരത്തില്‍ എത്താന്‍ കഴിയണം എന്നില്ല.
    അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് വെറും ഒരു സമയം പാഴാക്കല്‍ ആയി മാറുമോ എന്ന് ഞാന്‍ സംശയിക്കപ്പെടുന്നു....'
    ഇത്നി കണ്ടപ്പോള്‍ നീങ്ങളുടെയും എന്റെയും വിലപ്പെട്ട സമയം പാഴാക്കണ്ട എന്നു കരുതി ഞാന്‍ മൌനം പാലിച്ചു. പിന്നെ തുടരെ തുടരെ താങ്കളുടെ ബ്ലോഗിലേക്കുള്ള അഭ്യര്‍ത്ഥന വന്നുകൊണ്ടിരുന്നപ്പോളും അതിലെ വൈരുധ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോഴും താങ്കളുടെ മേല്‍ പ്രസ്താവനയെ ഞാന്‍ മുഖവിലക്കെടുത്തു. പക്ഷെ താങ്കള്‍ വെല്ലുവിളിയോടെ പല തവണ "മറുപടി കണ്ടില്ല" എന്ന് മെസ്സേജ് അയച്ചു. ഒടുവില്‍ ഒരു പ്രതികരണം അയച്ചതോടെ താങ്കളുടെ മുഴുവന്‍ അസഹിഷ്ണുതയും പുറത്തു വന്നു. ഒടുവില്‍ താങ്കളോട് ഞാന്‍ പറഞ്ഞു. വ്യക്തിപരമായ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കാം. സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ച തുടരാം എന്ന്. പക്ഷെ അവിടെ നിങ്ങള്‍ സാമൂഹിക കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കു തയ്യാറായില്ല. നിങ്ങള്‍ നിര്‍ത്തിവച്ച എന്റെ പേരെടുത്തു പറഞ്ഞു താങ്കള്‍ ഇപ്പോള്‍ ബ്ലോഗെഴുതുന്നു. പരസ്പരം പിരിഞ്ഞു പോയ ശേഷം ഈ ചെയ്തത് മോശമായിപ്പോയി. ഈ സ്വതന്ത്ര മാധ്യമത്തില്‍ സ്വയം പാലിക്കേണ്ട ചില മര്യാദകളില്ലേ ?
    http://yoganasthikam.blogspot.com/2011/09/blog-post.html

    താങ്കളുടെ മതബോധത്തിനു ഇതില്‍ ന്യായീകരണം കണ്ടേക്കാം. എന്റെ മാനവികതബോധം ഇത് ലജ്ജാകരമെന്നു കാണുന്നു. താങ്കള്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി എന്റെ ബ്ലോഗിലുണ്ട്. ഇത് വായിക്കുന്ന സുഹൃത്തുക്കളുടെ അറിവിലേക്കായി ലിങ്ക് കൊടുക്കുന്നു. ഉത്തരം അറിയാനുള്ള ജിജ്ഞാസ ആത്മാര്‍ത്ഥമാണെങ്കില്‍ അവിടെ രെഖപ്പെടുത്താം. അല്ലെങ്കില്‍ ദയവായി ഈ സമയംകൊല്ലി പരിപാടിയില്‍ നിന്ന് എന്നെ ഒഴിവാക്കുക. നല്ലത് വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  8. അബ്സര്‍ എന്റെ പേരെടുത്തു പറഞ്ഞെഴുതിയ ബ്ലോഗ്‌ ഇതാ:

    http://absarmohamed.blogspot.com/2011/12/blog-post_28.html

    മറുപടിഇല്ലാതാക്കൂ
  9. വിശദമായ മറുപടി ഇട്ടിട്ടുണ്ട്....
    ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം...:)

    http://absarmohamed.blogspot.com/2011/12/blog-post_28.html


    മതമില്ലാത്ത മതസൗഹൃദം അഥവാ ചിക്കന്‍ ചേര്‍ക്കാത്ത ചിക്കന്‍ ബിരിയാണി....

    മറുപടിഇല്ലാതാക്കൂ
  10. താങ്കള്‍ ലിങ്കിയത് വിശദമായി വായിച്ചു. ഞാന്‍ എഴുതിയ പ്രസക്തമായ കാര്യതിനോന്നും മറുപടി ഇല്ലല്ലോ അബ്സര്‍ . ഉള്ളത് താങ്കളുടെ വ്യക്തിപരമായ ന്യായീകരണങ്ങള്‍ . അത് തന്നെ ആവര്‍ത്തിച്ചു താങ്കളുടെ 'മതസൌഹാര്‍ദ'ത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കണ്ട. നിങ്ങള്‍ പ്രസക്തമായ വിഷയത്തിലേക്ക് വരണം. "ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് വെറും ഒരു സമയം പാഴാക്കല്‍ ആയി മാറുമോ എന്ന് " നിങ്ങള്‍ സംശയിച്ചതിനെ ബഹുമാനിച്ചു കൊണ്ടാന്നു ഞാന്‍ ചര്‍ച്ചയില്‍ നിന്നു പിന്മാറിയത്. ഇപ്പോള്‍ താങ്കള്‍ എന്റെ പേരെടുത്തു എഴുതി ആദരവര്‍ഹിക്കാത്ത അഹമ്മതി ചെയ്യുമ്പോള്‍ എനിക്കെഴുതാതെ വയ്യ. നിങ്ങള്‍ എഴുതിയ രണ്ടാം ഭാഗം മ്ന്ജന്‍ ഒളിച്ചു വച്ച് എന്ന് മാത്രമാണ് പ്രസക്തമായ ഒരു കാര്യം ആ മറുപടിയിലുള്ളത്. അതിനെക്കൂടി ചേര്‍ത്താണല്ലോ സുഹൃത്തേ, കാപട്യം എന്നു ഞാന്‍ വിളിച്ചത്. നിങ്ങള്‍ വിഷയത്തിലേക്ക് വരൂ.
    ൧ . ഒരു തീവ്ര മതവിശ്വാസി എങ്ങനെ മതസൌഹാര്‍ദ വാദിയാകും?
    ൨ . മതസൌഹാര്‍ദ വാദി അന്യ മത സ്വഭാവങ്ങളെ കുറ്റം പറയാമോ?
    ൩ . മതങ്ങള്ക്കുപരിയാണ് മനുഷ്യസ്നേഹം എന്നു പറയുള്ള ചങ്കൂറ്റമുണ്ടോ താങ്കള്‍ക്ക് ?
    ൪. മനുഷ്യര്‍ക്കിടയില്‍ സൌഹാര്‍ദം നിലനില്‍ക്കുന്നത് മതം മൂലമല്ല മാനവികത മൂലമാണ് എന്നു ഞാന്‍ പറയുന്നു. മതം പലപ്പോഴും അത് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
    തല്‍ക്കാലം ഇതിനെങ്കിലും ഉത്തരം എഴുതൂ.
    ദയവായി പല തവണ ആവര്‍ത്തിക്കുകയും ഞാന്‍ ഒഴിവാകുകയും ചെയ്ത വ്യക്തിപരമായ വിഷയങ്ങളില്‍ നിന്ന് മാറി നിങ്ങള്‍ക്ക് എന്തെങ്കിലും സാമൂഹിക ബോധമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ചര്‍ച്ച തുടരൂ.
    ഇനിയും ഇതില്‍ നിന്നാണ് വഴുതിമാറിയാണ് ചര്‍ച്ചയെങ്കില്‍ , വെറുതെ സമയം പാഴാക്കേണ്ടാതില്ല. .

    മറുപടിഇല്ലാതാക്കൂ